3
1 അതിനാല്‍ ദൈവം വിളിച്ചിട്ടുള്ള എന്‍റെ വിശുദ്ധ സഹോദരരേ, നിങ്ങളെല്ലാവരും യേശുവിനെ ശ്രദ്ധിക്കണം. ദൈവം യേശുവിനെ നമ്മുടെ അടുത്തേക്ക് അയച്ചു. അവനാണ് നമ്മുടെ വിശ്വാസത്തിന്‍റെ മഹാപുരോഹിതന്‍. എന്‍റെ വിശുദ്ധ സഹോദരരേ, നിങ്ങള്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
2 ദൈവം യേശുവിനെ നമ്മുടെ ഇടയിലേക്കു അയച്ച് അവനെ നമ്മുടെ മഹാപുരോഹിതനാക്കി. മോശെയ്ക്ക് ദൈവത്തോട് ഉണ്ടായിരുന്നതിനു തുല്യമായ വിശ്വസ്തത യേശുവിനും ഉണ്ടായിരുന്നു. ദൈവഭവനത്തില്‍ മോശെ ചെയ്യണമെന്നു ദൈവം ആഗ്രഹിച്ച കാര്യങ്ങള്‍ മുഴുവനും അവന്‍ ചെയ്തു.
3 ഒരു മനുഷ്യന്‍ വീടു പണിയുമ്പോള്‍, ആള്‍ക്കാര്‍ വീടിനെക്കാള്‍ ആ മനുഷ്യനെയാണ് ആദരിക്കുന്നത്. അതുപോലെ തന്നെയാണ് യേശുവിന്‍റെ കാര്യവും. യേശുവിന് മോശെയെക്കാള്‍ ആദരവുണ്ടാകണം.
4 ഓരോ വീടും ഓരോരുത്തരാല്‍ നിര്‍മ്മിക്കപ്പെട്ടു.
5 എന്നാല്‍ ദൈവം എല്ലാ വസ്തുക്കളും നിര്‍മ്മിച്ചു. ഒരു ദാസനെപ്പോലെ മോശെ ദൈവഭവനത്തില്‍ വിശ്വസ്തനായിരുന്നു. ഭാവിയില്‍ ദൈവം ജനത്തോട് പറയുന്ന കാര്യത്തെപ്പറ്റി അവന്‍ ജനങ്ങളോട് പറഞ്ഞു.
6 എന്നാല്‍ ക്രിസ്തു ദൈവത്തിന്‍റെ ആലയത്തിന്മേലുള്ള ഭരണത്തില്‍ ഒരു പുത്രനെന്നപോലെ വിശ്വസ്തനാണ്. നമ്മുടെ പ്രത്യാശക്കൊത്തു ധൈര്യത്തോടും ആത്മവിശ്വാസത്തോടും നാം ആയിരുന്നാല്‍ നാം ദൈവത്തിന്‍റെ ഭവനമാണ്.
7 അതിനാല്‍ ഇതു പരിശുദ്ധാത്മാവ് പറയും പോലെയാണ്: “
ഇന്നു നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുകയാണെങ്കില്‍,
8 ദൈവത്തിനെതിരായി തിരിഞ്ഞ പഴയ കാലത്തേതു പോലെ ദുശ്ശാഠ്യം പിടിക്കാതിരിക്കുക. മരുഭൂമിയിലായിരുന്ന ആ ദിവസം നിങ്ങളവനെ ശരിക്കും പരീക്ഷിച്ചു.
9 ഞാന്‍ ചെയ്ത കാര്യങ്ങള്‍ നാല്പതു വര്‍ഷം മരുഭൂമിയില്‍ വച്ച് നിന്‍റെ ആള്‍ക്കാര്‍ കണ്ടു. എന്നാല്‍ അവര്‍ എന്നെയും എന്‍റെ ക്ഷമയെയും പരീക്ഷിച്ചു.
10 അതിനാല്‍ ആ കൂട്ടരോട് കോപം പൂണ്ട് ഞാന്‍ പറഞ്ഞു, ‘ആ ജനതയുടെ ചിന്താഗതികള്‍ എപ്പോഴും തെറ്റാണ്. ആ ജനം എന്‍റെ രീതികള്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല.’
11 അതിനാല്‍ കോപിഷ്ഠനായി ഞാന്‍ ഒരു പ്രതിജ്ഞ ചെയ്തു, ‘അവര്‍ ഒരിക്കലും എന്നിലേക്കു വന്ന് എന്‍റെ വിശ്രാന്തി, അനുഭവിക്കയില്ല.’”
12 അതിനാല്‍ സഹോദരരേ, പാപികളാകാതിരിക്കാനും അവിശ്വാസികളാകാതിരിക്കാനും ജീവനുള്ള ദൈവത്തെ പിന്തുടരാതിരിക്കാനും ഒരുമ്പെടുന്നതില്‍ നിങ്ങള്‍ സൂക്ഷിക്കുക.
13 എന്നാല്‍ ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കുക.
“ഇന്ന്” എന്ന് പറയുന്നിടത്തോളം എന്നും അതു ചെയ്യുക. പാപത്തിനു കബളിപ്പിക്കാനുള്ള വഴിയാകാതിരിക്കാനും കഠിന ഹൃദയരാകാതിരിക്കാനും തക്കവിധം നിങ്ങള്‍ പരസ്പരം സഹായിക്കുവിന്‍.
14 നാമെല്ലാവരും ക്രിസ്തുവിനൊപ്പം പങ്കുവയ്ക്കുന്നു. ആദിമുതലേ നമുക്കുണ്ടായിരുന്ന ആ വിശ്വാസത്തില്‍ നാം അവസാനം വരെയും തുടരുകയാണെങ്കില്‍ ഇതു ശരിയാണ്.
15 തിരുവെഴുത്ത് പറയുന്നത് ഇതാണ്: “
ഇന്നു നീ ദൈവസ്വരം കേട്ടുവെങ്കില്‍ പണ്ട് നീ ദൈവത്തിനെതിരായിരുന്നതു പോലെ ദുശ്ശാഠ്യം പിടിക്കരുത്.”
16 ദൈവത്തിന്‍റെ സ്വരം കേട്ടിട്ടും അവന് എതിരായിരുന്നവര്‍ ആരാണ്. മിസ്രയീമില്‍ നിന്നും മോശെ പുറത്തേക്കു നയിച്ച ആള്‍ക്കാരായിരുന്നു അവരെല്ലാം.
17 നാല്പതു കൊല്ലത്തേക്ക് ദൈവം കോപിഷ്ഠനായത് ആരോടാണ്? പാപം ചെയ്ത ആ ജനത്തോട് ദൈവത്തിന് കോപമായിരുന്നു.
18 അവര്‍ മരുഭൂമിയില്‍ മരിച്ചു. തന്നിലേക്ക് പ്രവേശിച്ച് തന്‍റെ വിശ്രാന്തി ഒരിക്കലും ഉള്ളവരാകില്ല എന്ന് ദൈവം പ്രതിജ്ഞ ചെയ്തു പറഞ്ഞതാരോടാണ്? തന്നെ അനുസരിക്കാത്ത ആള്‍ക്കാരെപ്പറ്റിയാണ് ദൈവം സംസാരിച്ചത്.
19 അതിനാല്‍ അവര്‍ക്കു ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല എന്നു നമ്മള്‍ കാണുന്നു. എന്തുകൊണ്ട്? കാരണം അവര്‍ വിശ്വസിച്ചില്ല എന്നതുതന്നെ.