5
1 ഓരോ മഹാപുരോഹിതനും ജനങ്ങളില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ദൈവത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിന് ആള്‍ക്കാരെ സഹായിക്കുക എന്ന പ്രവൃത്തിയാണ് അവര്‍ക്കു നല്‍കിയിരിക്കുന്നത്. ആ പുരോഹിതന്‍ പാപപരിഹാരത്തിന് ദൈവത്തിന് കാഴ്ചകളും യാഗങ്ങളും അര്‍പ്പിക്കണം.
2 മഹാപുരോഹിതനും എല്ലാ ആള്‍ക്കാരെയും പോലെ ബലഹീനനാണ്. അതിനാല്‍ ധാരണാശേഷി ഇല്ലാത്തവരോടും ദുഷ്കര്‍മ്മികളോടും മൃദുലഭാവം കൈക്കൊള്ളാന്‍ അവനു സാധിക്കും.
3 ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി മഹാപുരോഹിതന്‍ യാഗങ്ങളര്‍പ്പിക്കുന്നു. എന്നാല്‍ മഹാപുരോഹിതനു സ്വന്തം ബലഹീനതകളുണ്ട്. അതിനാല്‍ അവന്‍റെ തന്നെ പാപത്തിനും അയാള്‍ യാഗം അര്‍പ്പിക്കണം.
4 ഒരു മഹാപുരോഹിതനാകുക എന്നത് ഒരു പദവിയാണ്. എന്നാല്‍ യാതൊരുവനും ഈ പ്രവൃത്തിക്കായി സ്വയം തിരഞ്ഞെടുക്കപ്പെടുകയില്ല. ആ വ്യക്തി പണ്ട് അഹരോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടണം.
5 ക്രിസ്തുവിന്‍റെ കാര്യത്തിലും അതുതന്നെയാണ്. മഹാപുരോഹിതന്‍റെ പ്രഭാവത്തിലേക്ക് അവന്‍ സ്വയം തിരഞ്ഞെടുത്തില്ല എന്നാല്‍ ദൈവം അവനെ തിരഞ്ഞെടുത്തു. ദൈവം ക്രിസ്തുവിനോടു പറഞ്ഞു.
“നീ എന്‍റെ പുത്രനാണ്. ഇന്നു ഞാന്‍ നിന്‍റെ പിതാവായി.”
6 വീണ്ടും തിരുവെഴുത്തിന്‍റെ മറ്റൊരു ഭാഗത്തില്‍ ദൈവം പറയുന്നു,
“മല്‍ക്കീസേദെക്കിനെപോലെ നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.”
7 ക്രിസ്തു ഭൂമിയില്‍ ജീവിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ദൈവത്തിന്‍റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യേശു ദൈവത്തോട് കണ്ണീരോടുകൂടി നിലവിളിച്ചു പ്രാര്‍ത്ഥിച്ചു, ദൈവം ഒരുവനു മാത്രമാണ് അവനെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞത്. ദൈവം യേശുവിന്‍റെ പ്രാര്‍ത്ഥന കേട്ടു. കാരണം യേശു വിനീതനും ദൈവം ആഗ്രഹിച്ചതെല്ലാം നിവര്‍ത്തിച്ചവനുമാണ്.
8 യേശു ദൈവത്തിന്‍റെ പുത്രനായിരുന്നു. എന്നാല്‍ യേശു താന്‍ സഹിക്കേണ്ടിയിരുന്ന കാര്യങ്ങള്‍ അനുസരിക്കുവാനായി സഹിക്കുകയും ഗ്രഹിക്കുകയും ചെയ്തു.
9 അപ്പോള്‍ യേശു പരിപൂര്‍ണ്ണനായി. അവനില്‍ വിശ്വസിക്കുന്ന ഏവനും എന്നേക്കും മോക്ഷം ലഭിക്കുമെന്നുള്ളതിനു ഹേതു യേശുവാണ്.
10 ദൈവം മല്‍ക്കീസേദെക്കിനെപ്പോലെ യേശുവിനെയും മഹാപുരോഹിതനാക്കി.
11 ഇതിനെപ്പറ്റി പറയുവാന്‍ ഞങ്ങള്‍ക്കു പലതും ഉണ്ട്. എന്നാല്‍ അത് വിശദീകരിക്കുക ക്ലേശകരമാണ്. കാരണം ഗ്രഹിക്കുവാനുള്ള ശ്രമം നിങ്ങള്‍ നിര്‍ത്തി.
12 അദ്ധ്യാപകരാകാന്‍ തക്ക സമയം നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ ഉപദേശത്തിന്‍റെ ആദ്യപാഠം ഇപ്പോഴും പഠിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ചിലരെ ആവശ്യമുണ്ട്. ദ്രാവക (പാല്‍) രൂപത്തിലുള്ള ആദ്യപാഠങ്ങളാണ് നിങ്ങള്‍ക്കിപ്പോഴും ആവശ്യം. ഖര ഭക്ഷണം കഴിക്കുവാന്‍ നിങ്ങളായിട്ടില്ല.
13 പാല്‍ ഭക്ഷണമായിട്ടു തുടരുന്നവന്‍ ഇപ്പോഴും ശിശുവാണ്. ആ വ്യക്തിക്ക് ശരിയായ പാഠങ്ങളെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ല.
14 എന്നാല്‍ ശിശുക്കളെപ്പോലെയാകുന്നതു നിര്‍ത്തിയ ആള്‍ക്കാര്‍ക്കുള്ളതാണ് ഖര ഭക്ഷണം. അത് ആത്മാവില്‍ വളര്‍ച്ച പ്രാപിച്ച ആള്‍ക്കാര്‍ക്കുള്ളതാണ്. ആ ജനങ്ങള്‍ നന്മ തിന്മകളെ വേര്‍തിരിച്ചറിയാന്‍ സ്വയം പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്.