16
1 ദൈവത്തിന്‍റെ ജനങ്ങള്‍ക്കുവേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി ഇനി ഞാന്‍ എഴുതാം. ഗലാത്യയിലെ സഭകള്‍ക്കു ഞാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങളും അനുസരിക്കുക.
2 നിങ്ങള്‍ക്കു ലഭിച്ച അനുഗ്രഹത്തില്‍നിന്നും ആഴ്ചയിലെ എല്ലാ ആദ്യ ദിവസങ്ങളിലും ആകാവുന്നത്ര പണം ഓരോരുത്തരും സ്വരൂപിക്കുക. ആ പണം ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക. അപ്പോള്‍ ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ക്കു പണം ശേഖരിക്കേണ്ടിവരില്ല.
3 ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ ദാനം യെരൂശലേമിലേക്കു കൊണ്ടുപോകാന്‍ ഞാന്‍ ചിലരെ അയയ്ക്കും. പണം കൊണ്ടുപോകാന്‍ നിങ്ങള്‍ അംഗീകരിക്കുന്നവരായിരിക്കും അവര്‍. അവര്‍ക്കു ഞാന്‍ കത്തും കൊടുത്തുവിടാം.
4 ഞാന്‍ പോകുന്നതും നല്ലതാണെന്നു തോന്നുന്നുവെങ്കില്‍ അവര്‍ക്ക് എന്നോടൊത്തുപോകാം.
5 മക്കെദോന്യയിലൂടെ പോകാനാണെന്‍റെ പരിപാടി. മക്കെദോന്യയിലൂടെ പോയതിനു ശേഷം ഞാന്‍ നിങ്ങളുടെ അടുത്തുവരും.
6 കുറച്ചുകാലം ഞാനവിടെ തങ്ങാനിടയുണ്ട്. ശീതകാലം മുഴുവനും തന്നെ ഞാനവിടെ തങ്ങിയേക്കാം. അപ്പോള്‍ ഞാന്‍ പോകുന്നിടത്തൊക്കെ എന്‍റെ യാത്രയില്‍ നിങ്ങള്‍ക്കു എന്നെ സഹായിക്കാനാവും.
7 മറ്റു ചില സ്ഥലങ്ങളിലേക്കു പോകേണ്ടതുകൊണ്ട് ധൃതിപിടിച്ച് നിങ്ങളെ വന്നു കാണാന്‍ എനിക്കിപ്പോള്‍ ആഗ്രഹമില്ല. കര്‍ത്താവ് അനുവദിക്കുമെങ്കില്‍ വളരെക്കാലം നിങ്ങളോടൊത്തു കഴിയാമെന്നാണെന്‍റെ പ്രതീക്ഷ.
8 പക്ഷേ പെന്തെക്കൊസ്തുവരെ ഞാന്‍ എഫെസോസില്‍ താമസിക്കും.
9 ഞാനിവിടെ താമസിക്കുന്നതിനു കാരണം, വലിയതും സഫലവുമായ ഒരു ജോലി ചെയ്യാന്‍ ഞാന്‍ നിയുക്തനാകുന്ന ഒരവസരം കിട്ടിയിരിക്കുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരും അനവധിയുണ്ട്.
10 തിമൊഥെയൊസ് നിങ്ങളുടെയടുത്തേക്കു വന്നേക്കാം. നിങ്ങളുടെയടുത്ത് അവന് സൌകര്യപ്രദമായിരിക്കുന്ന കാര്യം ഉറപ്പുവരുത്തുക. അവനും എന്നെപ്പോലെ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.
11 അതിനാല്‍ നിങ്ങളിലാരും അവനെ സ്വീകരിക്കാന്‍ മടിക്കരുത്. സമാധാനപരമായ യാത്രയിലേക്കു അയാളെ നയിക്കുക. അയാള്‍ക്കു എന്‍റെ അടുത്തേക്കു മടങ്ങിവരേണ്ടതുണ്ട്, സഹോദരന്മാരെയും കൊണ്ട് അവന്‍ മടങ്ങിവരുന്നതും കാത്തിരിക്കുകയാണു ഞാന്‍.
12 ഇനി നമ്മുടെ സഹോദരന്‍ അപ്പൊല്ലൊസിനെക്കുറിച്ച്: സഹോദരന്മാരോടൊത്ത് നിങ്ങളെ സന്ദര്‍ശിക്കാന്‍ ഞാനവനെ കഠിനമായി പ്രേരിപ്പിച്ചു. പക്ഷേ ഇപ്പോള്‍ വരുന്നില്ലെന്ന് അവന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ അവസരം കിട്ടുമ്പോള്‍ അവന്‍ വരും.
13 സൂക്ഷിച്ചിരിക്കുക. വിശ്വാസത്തില്‍ നിലനില്‍ക്കുക. ധൈര്യമായിരിക്കുക. ശക്തരായിരിക്കുക.
14 സ്നേഹത്തോടെ എല്ലാം ചെയ്യുക.
15 അഖായയില്‍ സ്തെഫാനൊസും കുടുംബവുമായിരുന്നു ആദ്യവിശ്വാസികളെന്നു നിങ്ങള്‍ക്കറിയാം. അവര്‍ ദൈവ ജനത്തിന്റെ സേവനത്തിനായി സ്വയം സമര്‍പ്പിച്ചവരായിരുന്നു. സഹോദരീസഹോദരന്മാരേ ഞാന്‍ ആവശ്യപ്പെടുന്നു,
16 ഇതുപോലെയുള്ള നടത്തിപ്പിനെ അനുധാവനം ചെയ്ക; മാത്രമല്ല, അവരോടൊത്തു പ്രവര്‍ത്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്നവരെ പിന്തുടരുക.
17 സ്തെഫാനൊസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങള്‍ വന്നില്ലെങ്കിലും ആ സ്ഥാനത്ത് അവരുടെ സാന്നിദ്ധ്യമുണ്ട്.
18 അവരുടെ സാന്നിദ്ധ്യം എന്‍റെയും നിങ്ങളുടെയും ആത്മാക്കള്‍ക്ക് വിശ്രമം നല്‍കി. അവരെപ്പോലുള്ളവരുടെ മാഹാത്മ്യം നിങ്ങളറിയണം.
19 ആസ്യയിലെ സഭകള്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. അക്വിലാവും പ്രിസ്കില്ലയും കര്‍ത്താവില്‍ നിങ്ങള്‍ക്ക് അഭിവാദ്യങ്ങളേറെ അയയ്ക്കുന്നു. അവരുടെ വസതിയില്‍ ചേരുന്ന സഭയും നിങ്ങള്‍ക്ക് അഭിവാദ്യം നേരുന്നു.
20 ഇവിടെയുള്ള എല്ലാ സഹോദരരും നിങ്ങള്‍ക്ക് അഭിവാദ്യം നേരുന്നു. നിങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം വിശുദ്ധ ചുംബനങ്ങള്‍ നല്‍കുക.
21 പൌലൊസായ ഞാന്‍ ഈ ആശംസകള്‍ സ്വന്തം കൈപ്പടയിലെഴുതുന്നു.
22 കര്‍ത്താവിനെ സ്നേഹിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, അവന്‍ ദൈവത്തില്‍ നിന്നും വേര്‍വിടപ്പെട്ട് എന്നെന്നേക്കുമായി നഷ്ടപ്പെടട്ടെ. കര്‍ത്താവേ വരിക!
23 കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടൊത്തുണ്ടാകട്ടെ.
24 ക്രിസ്തുയേശുവില്‍ എന്‍റെ സ്നേഹം നിങ്ങളില്‍ എല്ലാവരിലും ഉണ്ടാകട്ടെ.