9
1 യെരൂശലേമില്‍ കര്‍ത്താവിന്‍റെ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും ശൌല്‍ തുടര്‍ന്നു. അതിനാലവന്‍ മഹാപുരോഹിതനെ സമീപിച്ചു.
2 ദമസ്കൊസിലെ യെഹൂദപ്പള്ളികളിലെ യെഹൂദര്‍ക്കു കത്തയ്ക്കാന്‍ അയാള്‍ മഹാപുരോഹിതനോട് ആവശ്യപ്പെട്ടു. ദമസ്കൊസില്‍ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരെ കണ്ടെത്താന്‍ തനിക്കധികാരം നല്‍കണമെന്നാണ് മഹാ പുരോഹിതനോട് ശൌല്‍ ആവശ്യപ്പെട്ടത്. അങ്ങനെയുള്ള പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരാനാണ് അയാള്‍ക്കാഗ്രഹം.
3 അതിനാല്‍ ശൌല്‍ ദമസ്കൊസിലേക്കു പോയി. അയാള്‍ നഗരത്തിന് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്നും ഒരു വലിയ പ്രകാശം അയാള്‍ക്കു ചുറ്റും തിളങ്ങി.
4 ശൌല്‍ നിലം പതിച്ചു. ഒരു ശബ്ദം അവനോടു പറയുന്നതു കേട്ടു: “
ശൌലേ! ശൌലേ! എന്നെ ഉപദ്രവിക്കുന്നത് എന്തിന്?”
5 ശൌല്‍ ചോദിച്ചു,
“നീ ആരാണു കര്‍ത്താവേ?”
ശബ്ദം പ്രതിവചിച്ചു,
“നീ പീഡിപ്പിക്കുന്ന യേശുവാകുന്നു ഞാന്‍.
6 എഴുന്നേറ്റു നഗരത്തിലേക്കു പോവുക. അവിടെയുള്ളവരാരെങ്കിലും നീ ചെയ്യേണ്ടതെന്തെന്നു പറയും.”
7 ശൌലിനോടൊപ്പം സഞ്ചരിച്ചിരുന്നവര്‍ അവിടെ നിന്നിരുന്നു. അവര്‍ ഒന്നും പറഞ്ഞില്ല. അവര്‍ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല.
8 അവന്‍ നിലത്തുനിന്നും എഴുന്നേറ്റു നിന്നു. അവന്‍റെ കണ്ണുകള്‍ തുറന്നിരുന്നുവെങ്കിലും അവനു ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവനോടൊപ്പമുണ്ടായിരുന്നവര്‍ അവന്‍റെ കൈപിടിച്ചു ദമസ്കൊസിലേക്കു നയിച്ചു.
9 മൂന്നു ദിവസത്തേക്കു ശൌലിനു കാഴ്ച ഉണ്ടായിരുന്നില്ല. അയാള്‍ തിന്നുകയോ, കുടിക്കുകയോ ചെയ്തില്ല.
10 ദമസ്കൊസില്‍ യേശുവിന്‍റെ ഒരു അനുയായി ഉണ്ടായിരുന്നു. അനന്യാസ് എന്നായിരുന്നു അയാളുടെ പേര്. കര്‍ത്താവ് ഒരു ദര്‍ശനത്തില്‍ അനന്യാസിനോടു സംസാരിച്ചു. കര്‍ത്താവ് വിളിച്ചു,
“അനന്യാസേ!”
അനന്യാസ് വിളി കേട്ടു,
“കര്‍ത്താവേ ഞാന്‍ ഇവിടെയുണ്ട്.”
11 കര്‍ത്താവ് അനന്യാസിനോടു പറഞ്ഞു,
“നേര്‍വഴി എന്നു വിളിക്കപ്പെടുന്ന പാതയിലേക്കു പോവുക. യൂദായുടെ വീടു കണ്ടുപിടിക്കുക. തര്‍സൊസില്‍നിന്നും വന്ന ശൌല്‍ എന്നൊരാളെ കണ്ടെത്തുക. അയാള്‍ ഇപ്പോള്‍ അവിടെ പ്രാര്‍ത്ഥിക്കുന്നുണ്ട്.
12 ശൌലിനു ഒരു ദര്‍ശനമുണ്ടായി. ആ ദര്‍ശനത്തില്‍ അനന്യാസ് എന്നൊരാള്‍ അയാളെ സമീപിച്ച് തന്‍റെ കൈകള്‍ അയാളുടെ മേല്‍ വച്ചു. അപ്പോള്‍ ശൌലിന് കാഴ്ച കിട്ടി.”
13 പക്ഷേ അനന്യാസ് പറഞ്ഞു,
“കര്‍ത്താവേ, അനവധി പേര്‍ എന്നോടു ശൌലിനെപ്പറ്റി പറഞ്ഞു. യെരൂശലേമിലെ അങ്ങയുടെ വിശുദ്ധരോട് അവന്‍ ചെയ്ത ദ്രോഹങ്ങളെപ്പറ്റിയാണ് അവര്‍ പറഞ്ഞത്.
14 ഇപ്പോഴവന്‍ ദമസ്കൊസില്‍ എത്തിയിരിക്കുന്നു. നിന്നില്‍ വിശ്വസിക്കുന്ന എല്ലാവരെയും പിടിക്കാന്‍ മഹാപുരോഹിതര്‍ അവനെ അധികാരപ്പെടുത്തിയിട്ടുമുണ്ട്.”
15 എന്നാല്‍ കര്‍ത്താവ് അനന്യാസിനോടു പറഞ്ഞു,
“പോകൂ! ശൌലിനെ ഞാന്‍ ഒരു പ്രധാന ജോലിക്കായി തെരഞ്ഞെടുത്തു. അവന്‍ എന്നെപ്പറ്റി രാജാക്കന്മാരോടും യെഹൂദരോടും മറ്റു ജനതയോടും പറയും.
16 എനിക്കുവേണ്ടി അവന്‍ സഹിക്കേണ്ടതെല്ലാം ഞാന്‍ അവനു കാണിച്ചു കൊടുക്കും.”
17 അതുകൊണ്ട് അനന്യാസ് അവിടം വിട്ട് യൂദായുടെ വീട്ടിലേക്കു പോയി. ശൌലിന്‍റെ മേല്‍ കൈകള്‍വച്ച് അയാള്‍ പറഞ്ഞു,
“സഹോദരാ ശൌല്‍, കര്‍ത്താവായ യേശു എന്നെ അയച്ചിരിക്കുന്നു. നീ ഇങ്ങോട്ട് വരുംവഴി അവന്‍ നിനക്കു പ്രത്യക്ഷപ്പെട്ടു. നിനക്കു കാഴ്ച കിട്ടുന്നതിനും പരിശുദ്ധാത്മാവ് നിന്നില്‍ നിറയുന്നതിനുംവേണ്ടിയാണ് യേശു എന്നെ അയച്ചത്.
18 പെട്ടെന്ന് മീന്‍ ചെതുമ്പലുപോലെ എന്തോ ഒന്ന് ശൌലിന്‍റെ കണ്ണുകളില്‍നിന്നും വീണു. അയാള്‍ക്കു കാഴ്ച തിരിച്ചുകിട്ടി. അവന്‍ എഴുന്നേറ്റു സ്നാനപ്പെട്ടു.
19 അവന്‍ അല്പം ആഹാരം കഴിച്ചു. ശക്തി തിരിച്ചുകിട്ടിയതുപോലെ അവനു തോന്നി. ശൌല്‍ ദമസ്ക്കൊസില്‍ യേശുവിന്‍റെ അനുയായികളോടൊത്ത് ഏതാനും നാള്‍ തങ്ങി.
20 താമസിയാതെ യെഹൂദപ്പള്ളികളില്‍ അവന്‍ യേശുവിനെക്കുറിച്ചു പ്രസംഗിച്ചു തുടങ്ങി. അവന്‍ ജനങ്ങളോടു പറഞ്ഞു,
“യേശു ദൈവപുത്രനാകുന്നു!”
21 ശൌലിന്‍റെ വാക്കുകള്‍ കേട്ടവരെല്ലാം അത്ഭുതംകൂറി. അവര്‍ പറഞ്ഞു,
“ഇയാളാണല്ലോ യെരൂശലേമിലും ഉണ്ടായിരുന്നത്. അവിടെ ഇവന്‍ യേശുവിന്‍റെ വിശ്വാസികളെ നശിപ്പിക്കാനാണ് നോക്കിയത്. ഇവിടെയും അവന്‍ അതു തന്നെ ചെയ്യാനായിരിക്കും വന്നത്. വിശ്വാസികളെ യെരൂശലേമിലേക്കു പിടിച്ചുകൊണ്ടുപോയി മഹാപുരോഹിതന്മാരെ ഏല്പിക്കാനാണ് അവന്‍ വന്നിരിക്കുന്നത്.”
22 പക്ഷേ ശൌല്‍ കൂടുതല്‍ കൂടുതല്‍ ശക്തിയുള്ളവനായിത്തീര്‍ന്നു. യേശു, ക്രിസ്തുവാണെന്നവന്‍ തെളിയിച്ചു. ദമസ്ക്കൊസിലെ യെഹൂദര്‍ക്കു വാദിക്കാന്‍ കഴിയാത്തവിധം ശക്തങ്ങളായിരുന്നു അയാളുടെ തെളിവുകള്‍.
23 ദിവസങ്ങള്‍ക്കു ശേഷം യെഹൂദര്‍ ശൌലിനെ കൊല്ലാന്‍ പരിപാടിയിട്ടു.
24 അവര്‍ നഗര കവാടങ്ങളില്‍ ശൌലിനുവേണ്ടി രാപ്പകല്‍ കാവലിരുന്നു. അവര്‍ക്ക് അവനെ കൊല്ലണം. എന്നാല്‍ അവരുടെ പരിപാടി ശൌല്‍ മനസ്സിലാക്കി.
25 ഒരു രാത്രി ശൌലിന്‍റെ ഏതാനും ശിഷ്യന്മാര്‍ അയാളെ നഗരത്തില്‍നിന്നും രക്ഷപ്പടുത്തി. അവര്‍ അവനെ ഒരു കൂടയില്‍ ഒളിപ്പിച്ചു. നഗരഭിത്തിയിലെ ഒരു ദ്വാരത്തിലൂടെ അവര്‍ ആ കൂട പുറത്തേക്കിട്ട് അവനെ താഴേക്കിറക്കി.
26 അനന്തരം ശൌല്‍ യെരൂശലേമിലേക്കു പോയി. വിശ്വാസികളുടെയിടയില്‍ ചേരാന്‍ അവന്‍ ശ്രമിച്ചെങ്കിലും അവര്‍ അവനെ ഭയപ്പെട്ടു. ശൌല്‍ യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ അനുയായി ആണെന്ന് അവര്‍ വിശ്വസിച്ചില്ല.
27 എന്നാല്‍ ബര്‍ന്നബാസ് അയാളെ സ്വീകരിച്ച് അപ്പൊസ്തലന്മാരുടെയടുത്തു കൊണ്ടുവന്നു. ശൌല്‍ ദമസ്കൊസിലേക്കു വരുംവഴി കര്‍ത്താവിനെ കണ്ടുവെന്ന് ബര്‍ന്നബാസ് അപ്പൊസ്തലന്മാരോടു പറഞ്ഞു. കര്‍ത്താവ് ശൌലിനോട് എങ്ങനെ സംസാരിച്ചുവെന്ന് ബര്‍ന്നബാസ് അവര്‍ക്കു വിശദീകരിച്ചു. ദമസ്ക്കൊസിലെ ജനങ്ങളോട് ശൌല്‍ ഭയമില്ലാതെ കര്‍ത്താവിന്‍റെ പേരില്‍ പ്രസംഗിച്ചുവെന്ന് ബര്‍ന്നബാസ് അപ്പൊസ്തലന്മാരോടു പറഞ്ഞു.
28 അതുകൊണ്ട് ശൌലിന് വിശ്വസികളുടെയിടയില്‍ ചേരാന്‍ കഴിഞ്ഞു. അയാള്‍ യെരൂശലേമിലെമ്പാടും ഭയം കൂടാതെ കര്‍ത്താവിനെപ്പറ്റി പ്രസംഗിച്ചു.
29 യവനഭാഷ സംസാരിച്ചിരുന്ന യെഹൂദരോടുപോലും ശൌല്‍ സംസാരിച്ചു. അവന്‍ അവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പക്ഷേ അവര്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു.
30 സഹോദരന്മാര്‍ ഇതറിഞ്ഞപ്പോള്‍ അവര്‍ ശൌലിനെ കൈസര്യയില്‍ കൊണ്ടുപോയി. അവിടെ നിന്നും അവര്‍ ശൌലിനെ തര്‍സൊസിലേക്ക് അയച്ചു.
31 യെഹൂദ്യയിലെ മുഴുവന്‍ സഭയ്ക്കും ഗലീലയിലെയും ശമര്യയിലെയും വിശ്വാസികള്‍ക്കും സമാധാനത്തിന്‍റെ സമയം ഉണ്ടായി. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ വിശ്വാസി സംഘം വലുതായി. വിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളിലൂടെ കര്‍ത്താവിലുള്ള അവരുടെ ബഹുമാനം തെളിയിച്ചു. അതിനാല്‍ വിശ്വാസികളുടെ സംഘം കൂടുതല്‍ കൂടുതല്‍ വലുതായിക്കൊണ്ടിരുന്നു.
32 പത്രൊസ് യെരൂശലേമിനു ചുറ്റുപാടും സഞ്ചരിച്ചു. ലുദ്ദയില്‍ വസിച്ചിരുന്ന വിശ്വാസികളെയും അവന്‍ സന്ദര്‍ശിച്ചു.
33 അവിടെ തളര്‍വ്വാതം പിടിപെട്ട ഐനെയാസിനെ അയാള്‍ കണ്ടുമുട്ടി. എട്ടു വര്‍ഷമായി ഐനെയാസ് കിടപ്പിലായിരുന്നു.
34 പത്രൊസ് അയാളോടു പറഞ്ഞു,
“ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്ന് നിന്‍റെ കിടക്ക ഒരുക്കുക! നിനക്ക് അതിപ്പോള്‍ സ്വയം ചെയ്യാം.”
ഐനെയാസ് പെട്ടെന്ന് എഴുന്നേറ്റുനിന്നു.
35 ലുദ്ദയിലെയും ശാരോനിലെയും ജനത അതു കണ്ടു. അവരും കര്‍ത്താവായ യേശുവിലേക്കു തിരിഞ്ഞു.
36 യോപ്പാ നഗരത്തില്‍ തബീഥാ എന്നു പേരായ ഒരു വിശ്വാസിനി ഉണ്ടായിരുന്നു. (‘മാന്‍പേട’ എന്നാണ് അവളുടെ പേരിനര്‍ത്ഥം.) അവള്‍ എന്നും എല്ലാവര്‍ക്കും നന്മ മാത്രം ചെയ്തു. ആവശ്യക്കാര്‍ക്ക് അവളെപ്പോഴും പണം കൊടുത്തു.
37 പത്രൊസ് ലുദ്ദയിലായിരുന്നപ്പോള്‍ തബീഥാ രോഗം വന്നു മരിച്ചു. ആളുകള്‍ അവളെ കുളിപ്പിച്ചു മുകളിലത്തെ മുറിയില്‍ കിടത്തി.
38 പത്രൊസ് ലുദ്ദയിലുണ്ടായിരുന്നുവെന്ന് യോപ്പയിലെ വിശ്വാസികള്‍ കേട്ടു. (ലുദ്ദ യോപ്പയുടെ അടുത്ത സ്ഥലമാണ്.) അതിനാലവര്‍ രണ്ടുപേരെ പത്രൊസിനടുത്തേക്കയച്ചു. അവര്‍ അവനോട് യാചിച്ചു,
“ദയവായി വേഗം വരൂ!”
39 പത്രൊസ് എഴുന്നേറ്റ് അവരോടൊത്തു പോയി. അവിടെയെത്തിയപ്പോള്‍ അവര്‍ അവനെ മുകളിലത്തെ മുറിയിലേക്കു കൊണ്ടുപോയി. വിധവകളെല്ലാം പത്രൊസിനു ചുറ്റും നിന്നു അവര്‍ കരയുകയായിരുന്നു. തബീഥാ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടാക്കിയ മേല്‍കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും അവര്‍ പത്രൊസിനെ കാണിച്ചു.
40 പത്രൊസ് എല്ലാവരെയും മുറിയില്‍നിന്ന് പുറത്തിറക്കി. അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. എന്നിട്ട് തബീഥയുടെ ശരീരത്തിനുനേര്‍ക്കുതിരിഞ്ഞ് പറഞ്ഞു,
“തബീഥാ എഴുന്നേല്‍ക്കൂ!”
അവള്‍ എഴുന്നേറ്റിരുന്നു കണ്ണു തുറന്നു. പത്രൊസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റു.
41 അയാള്‍ അവളെ കൈപിടിച്ച് എഴുന്നേല്പിച്ചു. പിന്നീടവന്‍ വിശ്വാസികളെയും വിധവകളെയും മുറിക്കുള്ളിലേക്ക് വിളിച്ചു. അവന്‍ അവര്‍ക്ക് തബീഥയെ കാണിച്ചുകൊടുത്തു; അവള്‍ ജീവിച്ചിരിക്കുന്നു!
42 യോപ്പയിലെ ജനങ്ങളാകെ ഇക്കാര്യം അറിഞ്ഞു. അധികം പേരും കര്‍ത്താവില്‍ വിശ്വസിച്ചു.
43 പത്രൊസ് അനവധി ദിവസം യോപ്പയില്‍ തങ്ങി. തുകല്‍പ്പണിക്കാരനായ ശിമോന്‍റെ വീട്ടിലാണ് പത്രൊസ് തങ്ങിയത്.