12
1 ഞാന്‍ ആത്മപ്രശംസ തുടരേണ്ടിയിരിക്കുന്നു. അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല, എങ്കിലും കര്‍ത്താവില്‍ നിന്നുണ്ടായ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും പറ്റി ഞാനിപ്പോള്‍ പറയാം.
2 മൂന്നാം സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തപ്പെട്ട, ക്രിസ്തുവിലുള്ള ഒരുവനെ എനിക്കറിയാം. പതിനാലു വര്‍ഷം മുമ്പാണിതു സംഭവിച്ചത്. അയാള്‍ അയാളുടെ ശരീരത്തിലായിരുന്നോ പുറത്തായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ ദൈവത്തിനറിയാം.
3-4 അയാള്‍ പറുദീസയിലേക്കെടുക്കപ്പെട്ടു എന്നെനിക്കറിയാം. അയാള്‍ തന്‍റെ ശരീരത്തിലായിരുന്നോ പുറത്തായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ ദൈവത്തിനറിയാം. വിശദീകരിക്കാന്‍ കഴിയാത്ത ചിലതൊക്കെ അവന്‍ കേട്ടു. മനുഷ്യന് ഉച്ചരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണയാള്‍ കേട്ടത്.
5 അയാളെപ്പോലെ ഒരുവനെപ്പറ്റി ഞാന്‍ പ്രശംസ നടത്തും. എങ്കിലും അതെന്നെപ്പറ്റിയായിരിക്കില്ല. എന്‍റെ ദൌര്‍ബ്ബല്യങ്ങളെപ്പറ്റി മാത്രമേ ഞാന്‍ ആത്മപ്രശംസ നടത്തൂ.
6 പക്ഷേ എനിക്ക് എന്നെപ്പറ്റി പ്രശംസ നടത്തണമെന്നുണ്ടെങ്കില്‍, ഞാനൊരു വിഡ്ഢിയാകില്ല. കാരണം, ഞാന്‍ സത്യമാണു പറയുന്നത്. പക്ഷേ, ഞാന്‍ ആത്മപ്രശംസ നടത്താത്തതെന്തുകൊണ്ട്? കാരണം, ഞാന്‍ ചെയ്യുന്നതു കാണുകയും പറയുന്നതു കേള്‍ക്കുകയും ചെയ്യുന്നതിനപ്പുറം ആളുകള്‍ എന്നെപ്പറ്റി കരുതാതിരിക്കണം.
7 എന്നാല്‍ എനിക്കു നല്‍കപ്പെട്ട അത്ഭുത സംഭവങ്ങളുടെ ദൃശ്യങ്ങളില്‍ ഞാന്‍ അഹങ്കരിക്കാതിരിക്കണം. അങ്ങനെ മാംസത്തില്‍ വേദനാജനകമായ പ്രശ്നങ്ങൾ എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. സാത്താന്‍റെ ദൂതന്‍റെ രൂപത്തില്‍ അതെന്നെ കൂടുതല്‍ പീഡിപ്പിക്കാന്‍ വരുന്നു. അഹങ്കരിക്കുമ്പോഴൊക്കെ അതെന്നെ ഹിംസിക്കുന്നു.
8 ഈ വേദനകള്‍ എന്നില്‍ നിന്നെടുക്കണമെന്ന് ഞാന്‍ കര്‍ത്താവിനോട് മൂന്നു തവണ യാചിച്ചതാണ്.
9 പക്ഷേ കര്‍ത്താവ് എന്നോടു പറഞ്ഞു,
“നിനക്കു എന്‍റെ കൃപ മതിയാകും. ദൌ൪ബ്ബല്യത്തില്‍, എന്‍റെ ശക്തി കുറ്റമറ്റതാകുന്നു.”
അതിനാല്‍ എന്‍റെ ദൌര്‍ബ്ബല്യങ്ങളെച്ചൊല്ലി ഞാന്‍ ആത്മപ്രശംസ നടത്തുന്നു. അപ്പോള്‍ ക്രിസ്തുവിന്‍റെ ശക്തിക്കു എന്നില്‍ വസിക്കാം.
10 അതുകൊണ്ട് ദൌര്‍ബ്ബല്യത്തില്‍ ഞാന്‍ ക്രിസ്തുവിന്‍റെ പേരില്‍ അനുഭവിക്കുന്ന അപമാനത്തിലും കഷ്ടപ്പാടിലും പീഢനത്തിലും ബുദ്ധിമുട്ടിലും ഞാന്‍ സന്തോഷിക്കുന്നു. കാരണം, ദൌര്‍ബ്ബല്യത്തിലാണ് ഞാന്‍ ശക്തനാകുന്നത്. എനിക്കു പ്രശ്നങ്ങളുണ്ടാകുമ്പോഴും ഞാന്‍ സന്തോഷിക്കുന്നു. ഇതെല്ലാം ക്രിസ്തുവിനു വേണ്ടിയാണ്. ഞാന്‍ ക്ഷീണിതനാകുമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ശക്തനാകുകയാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു.
11 ഞാന്‍ ഒരു ഭോഷനെപ്പോലെ സംസാരിക്കുകയായിരുന്നു. പക്ഷേ നിങ്ങളാണെന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. എന്നെപ്പറ്റി നിങ്ങള്‍ നല്ലതു പറയേണ്ടതായിരുന്നു. ഞാന്‍ ഒന്നുമില്ലെങ്കിലും ഏതു മാര്‍ഗ്ഗേനയും മറ്റു “മികച്ച അപ്പൊസ്തലന്മാരില്‍” നിന്ന് ഒട്ടും താഴെയല്ല.
12 ഞാന്‍ നിങ്ങളോടൊത്തായിരുന്നപ്പോള്‍, ഞാനൊരു അപ്പൊസ്തലനാണെന്നു ഞാന്‍ തെളിയിച്ചിട്ടുണ്ട്. ഞാന്‍ അടയാളങ്ങളും, അത്ഭുതങ്ങളും, വീര്യ പ്രവൃ‍ത്തികളും കാണിച്ചു. വളരെ ക്ഷമയോടെയാണ് ഞാനിതൊക്കെ ചെയ്തത്.
13 മറ്റു സഭകള്‍ക്കു കിട്ടിയതെല്ലാം നിങ്ങള്‍ക്കും കിട്ടി. ഒരു വ്യത്യാസം മാത്രമേയുള്ളൂ: ഞാന്‍ നിങ്ങള്‍ക്കു ഭാരമായില്ല. അതിന് എന്നോടു ക്ഷമിക്കൂ!
14 ഞാനിപ്പോള്‍ മൂന്നാം തവണയും നിങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറാണ്. നിങ്ങള്‍ക്ക് ഞാനൊരു ഭാരമായിരിക്കുകയില്ല. നിങ്ങളുടേതായ ഒരു വസ്തുവും എനിക്കു വേണ്ട. എനിക്കു നിങ്ങളെ മാത്രം മതി. മാതാപിതാക്കള്‍ക്കു നല്‍കാന്‍ കുഞ്ഞുങ്ങള്‍ ഒന്നും ശേഖരിക്കാറില്ല. മാതാപിതാക്കളാണു കുട്ടികള്‍ക്കായി ശേഖരിക്കേണ്ടത്.
15 അതിനാല്‍ എനിക്കുള്ളതെല്ലാം നിങ്ങള്‍ക്കു നല്‍കാന്‍ എനിക്കു സന്തോഷമുണ്ട്. ഞാന്‍ എന്നെത്തന്നെയും നിങ്ങള്‍ക്കു ദാനം ചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്നെ കുറച്ചു മാത്രമായി സ്നേഹിക്കാനാകുമോ?
16 ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമായിരുന്നില്ലെന്നതു വ്യക്തമാണ്. എന്നാല്‍ ഞാന്‍ കൌശലക്കാരനായിരുന്നെന്നും കള്ളം പറഞ്ഞ് നിങ്ങളെ വശീകരിച്ചുവെന്നും നിങ്ങള്‍ കരുതുന്നു.
17 ഞാന്‍ അയച്ച ആരെങ്കിലും വഴി ഞാന്‍ നിങ്ങളെ വഞ്ചിച്ചോ? ഇല്ല! ഞാനങ്ങനെ ചെയ്തില്ലെന്നു നിങ്ങള്‍ക്കറിയാം.
18 ഞാന്‍ തീത്തൊസിനെ നിങ്ങളുടെയടുത്തേക്കു പറഞ്ഞുവിട്ടു. ഞങ്ങളുടെ സഹോദരനെയും ഞാന്‍ അവനോടൊത്തയച്ചു. തീത്തൊസ് നിങ്ങളെ വഞ്ചിച്ചില്ലല്ലോ? ഒരേ കാര്യങ്ങള്‍ ഒരേ ആത്മാവുകൊണ്ട് ഞങ്ങളിരുവരും ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം.
19 ഞങ്ങളെപ്പോഴും നിങ്ങളുടെ മുമ്പില്‍ സ്വയം ന്യായീകരിക്കുകയാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ല. ഞങ്ങള്‍ ദൈവത്തിനു മുമ്പിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ഞങ്ങള്‍ ക്രിസ്തുവിനു മുമ്പില്‍ ഇതെല്ലാം പറയുകയും ചെയ്യുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും നിങ്ങളെ ശക്തരാക്കാനാണ്;
20 ഞാന്‍ നിങ്ങളുടെ അടുത്തു വരുമ്പോള്‍ നിങ്ങള്‍ ഞാന്‍ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ലെങ്കിലോ എന്നു ഭയന്നിട്ടാണ് ഞാനിതു ചെയ്യുന്നത്. ഞാന്‍ എന്തായിരിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുമ്പോലെ ഞാന്‍ ആയില്ലെങ്കിലോ എന്നും ഞാന്‍ ഭയക്കുന്നു. നിങ്ങള്‍ക്കിടയില്‍ തര്‍ക്കം, അസൂയ, കോപം, സ്വാര്‍ത്ഥത, ദുര്‍ഭാഷണം, കുശുകുശുപ്പ്, അഹന്ത, ആശയക്കുഴപ്പം, എന്നിവ ഉണ്ടാകാമെന്നു ഞാന്‍ ഭയക്കുന്നു.
21 ഞാന്‍ വീണ്ടും നിങ്ങളുടെയടുത്തേക്കു വരുമ്പോള്‍, എന്‍റെ ദൈവം എന്നെ നിങ്ങളുടെ മുമ്പില്‍ വിനീതനാക്കിയേക്കാമെന്നു ഞാന്‍ ഭയക്കുന്നു. നിങ്ങള്‍ക്കിടയില്‍ ചിലരുടെ പാപകര്‍മ്മങ്ങള്‍ എന്നെ ദുഃഖിതനാക്കും. അവര്‍ തങ്ങളുടെ അശുദ്ധി, ലൈംഗികപാപങ്ങള്‍, നാണംകെട്ട പ്രവൃത്തികള്‍ ദുഷ്കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് പശ്ചാത്തപിക്കാത്തതു മൂലം എനിക്കു ദുഃഖമുണ്ടാകും.