15
1 യേശു പറഞ്ഞു,
“ഞാന്‍ യഥാര്‍ത്ഥ മുന്തിരിവള്ളിയാകുന്നു. എന്‍റെ പിതാവ് തോട്ടക്കാരനും.
2 ഫലം ഉണ്ടാകാത്ത എന്‍റെ എല്ലാ ശാഖകളും അവന്‍ മുറിച്ചു കളയുന്നു. കായ്ക്കുന്ന എല്ലാ ശാഖകളും കൂടുതല്‍ കായ്ക്കുന്നതിന് അവന്‍ വെട്ടിയൊതുക്കുന്നു.
3 ഞാന്‍ നിങ്ങളോടു പറഞ്ഞ വചനങ്ങള്‍ മൂലം നിങ്ങള്‍ നേരത്തെതന്നെ ഒരുക്കപ്പെട്ടിരിക്കുന്നു.
4 എന്നില്‍ തുടര്‍ന്നു വസിക്കുക, ഞാന്‍ നിങ്ങളിലും വസിക്കും. ഒരു ശാഖയ്ക്കും തനിയെ കായ്ക്കാനാവില്ല. അത് മുന്തിരിവള്ളിയുടെ ശാഖയായിരിക്കണം. അതുപോലെയാണു നിങ്ങളും. നിങ്ങള്‍ക്കു തനിയെ കായ്ക്കാനാവില്ല. നിങ്ങള്‍ എന്നില്‍ വസിക്കണം.
5 “ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ചില്ലകളുമാണ്. ഒരുത്തന്‍ എന്നില്‍ വസിക്കുകയും ഞാന്‍ അവനില്‍ വസിക്കുകയും ചെയ്താല്‍ ഏറെ ഫലം ഉളവാക്കും. പക്ഷേ എന്നെക്കൂടാതെ അയാള്‍ക്ക് ഒന്നും ചെയ്യാനാവില്ല.
6 എന്നില്‍ വസിക്കാനാവാത്തവന്‍ മുറിച്ചെറിയപ്പെട്ട ചില്ലയ്ക്കു സമമാണ്. ആ ചില്ല കരിഞ്ഞു പോകും. ഉണങ്ങിയ ചില്ലകള്‍ ശേഖരിച്ച് ആളുകള്‍ തീയിലെറിയും.
7 എന്നില്‍ വസിക്കുകയും എന്‍റെ വചനങ്ങള്‍ പിന്തുടരുകയും ചെയ്യുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും സാധിച്ചു കിട്ടും.
8 കൂടുതല്‍ ഫലമുണ്ടാക്കി നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്നു തെളിയിക്കുക. അതെന്‍റെ പിതാവിനെ മഹത്വപ്പെടുത്തും.
9 “പിതാവ് എന്നെ സ്നേഹിക്കുന്നപോലെ ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എന്‍റെ സ്നേഹത്തില്‍ വസ്ക്കുക.
10 ഞാനെന്‍റെ പിതാവിന്‍റെ കല്പനകള്‍ അനുസരിക്കുകയും അവന്‍റെ സ്നേഹത്തില്‍ വസിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്‍റെ കല്പനകള്‍ അനുസരിച്ചാല്‍ നിങ്ങള്‍ എന്‍റെ സ്നേഹത്തിനു തുടര്‍ച്ചയായി പാത്രമാകും.
11 എനിക്കുള്ള അതേ ആഹ്ലാദം നിങ്ങള്‍ക്കും ഉണ്ടാകാനാണിതെല്ലാം നിങ്ങളോടു ഞാന്‍ പറഞ്ഞത്. നിങ്ങളുടെ ആഹ്ലാദം സമ്പൂര്‍ണ്ണമായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.
12 ഞാന്‍ നിങ്ങള്‍ക്കു തരുന്ന കല്പന ഇതാണ്. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുവിന്‍.
13 കൂട്ടുകാര്‍ക്കുവേണ്ടി മരിക്കുകയാണ് ഒരാള്‍ക്കു കാണിക്കാവുന്ന ഏറ്റവും മഹത്തായ സ്നേഹം.
14 ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളെന്‍റെ സുഹൃത്തുക്കളാണ്.
15 ഞാനിപ്പോള്‍ നിങ്ങളെ ദാസരെന്നു വിളിക്കുന്നില്ല. യജമാനനെന്താണു ചെയ്യുന്നതെന്നു ദാസനറിയുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സ്നേഹിതരെന്നു വിളിച്ചിരിക്കുന്നു. കാരണം, എന്‍റെ പിതാവില്‍ നിന്നു കേട്ടതൊക്കെ ഞാന്‍ നിങ്ങളെ അറിയിച്ചു കഴിഞ്ഞു.
16 “നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തതല്ല. ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തതാണ്. പോയി നിലനില്‍ക്കുന്ന ഫലം ഉളവാക്കുക. അപ്പോള്‍ പിതാവ് നിങ്ങള്‍ എന്‍റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും നിങ്ങള്‍ക്കു നല്‍കും.
17 ഇതെന്‍റെ കല്പനയാണ്. പരസ്പരം സ്നേഹിക്കുക.
18 “ലോകം നിങ്ങളെ വെറുക്കുന്നുവെങ്കില്‍, ഓര്‍മ്മിക്കുക ലോകം എന്നെ ആദ്യം വെറുത്തു.
19 നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ ആയിരുന്നെങ്കില്‍ സ്വന്തം ആളുകളെ സ്നേഹിക്കുന്നതു പോലെ ലോകം നിങ്ങളെയും സ്നേഹിച്ചേനെ. പക്ഷെ ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു ലോകത്തില്‍നിന്നും മാറ്റി നിര്‍ത്തി. അങ്ങനെ നിങ്ങള്‍ ഈ ലോകത്തില്‍ ഉള്‍പ്പെടാത്തതിനാലാണ് അവര്‍ നിങ്ങളെ വെറുക്കുന്നത്.
20 “ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതന്ന പാഠം ഓര്‍മ്മിക്കുക: ഒരു ദാസനും യജമാനനേക്കാള്‍ ശ്രേഷ്ഠനല്ല. ആളുകള്‍ എന്നെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതു നിങ്ങളോടും ചെയ്യും. എന്‍റെ വചനങ്ങള്‍ അവര്‍ അനുസരിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ വചനങ്ങളെയും അവര്‍ അനുസരിക്കും.
21 ആളുകള്‍ ഞാന്‍ കാരണം നിങ്ങളോട് ഇങ്ങനെയെല്ലാം ചെയ്യും. എന്തുകൊണ്ടെന്നാല്‍ എന്നെ അയച്ചവനെ അവര്‍ക്കറിയില്ല.
22 ഞാന്‍ വന്ന് ലോകരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപത്തിന്‍റെ കുറ്റഭാരം ഉണ്ടാകുകയില്ലായിരുന്നു. പക്ഷേ ഞാന്‍ അവരോടു സംസാരിച്ചു കഴിഞ്ഞു. അതുകൊണ്ട് അവര്‍ക്ക് പാപത്തില്‍ നിന്ന് ഒഴികഴിവില്ല.
23 “എന്നെ വെറുക്കുന്ന ഏതൊരുവനും എന്‍റെ പിതാവിനെയും വെറുക്കുന്നു.
24 മറ്റാരും ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് ഞാന്‍ അവരുടെയിടയില്‍ ചെയ്തത്. ഞാനതൊന്നും ചെയ്തിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാവുകയില്ലായിരുന്നു. എന്നാല്‍ ഞാന്‍ ചെയ്തതൊക്കെ അവര്‍ കണ്ടു. എന്നിട്ടും അവര്‍ എന്നെയും എന്‍റെ പിതാവിനെയും വെറുക്കുന്നു.
25 അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നത് സത്യാമാകാനാണിങ്ങനെ സംഭവിച്ചത് ‘അവരെന്നെ അകാരണമായി വെറുത്തു.’
26 “ഞാന്‍ പിതാവില്‍ നിന്ന് സഹായിയെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. അതു പിതാവില്‍ നിന്നുള്ള സത്യാത്മാവായിരിക്കും. അവന്‍ വരുമ്പോള്‍ എന്നെപ്പറ്റി പറയും.
27 നിങ്ങളെന്നെപ്പറ്റിയും ആളുകളോടു പറയും. എന്തെന്നാല്‍ ആദ്യം മുതല്‍ക്കു തന്നെ നിങ്ങളെന്‍റെ കൂടെ ഉണ്ടായിരുന്നു.