11
1 യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാര്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അനന്തരം അവന്‍ ഗലീലയിലെ നഗരങ്ങളില്‍ ഉപദേശിക്കാനും പ്രസംഗിക്കാനുമായി പോയി.
2 സ്നാപകയോഹന്നാന്‍ കാരാഗൃഹത്തിലായിരുന്നു. ക്രിസ്തുവിന്‍റെ പ്രവൃത്തികളെപ്പറ്റി യോഹന്നാന്‍ കേട്ടിരുന്നു. അതിനാലയാള്‍ തന്‍റെ ചില ശിഷ്യന്മാരെ ക്രിസ്തുവിനടുത്തേക്കയച്ചു.
3 യോഹന്നാന്‍റെ ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു,
“വരുമെന്നു യോഹന്നാന്‍ പറഞ്ഞവന്‍ തന്നെയാണോ നീ, അതോ ഞങ്ങള്‍ വേറൊരാളെ നോക്കണമോ?”
4 യേശു മറുപടി പറഞ്ഞു,
“യോഹന്നാന്‍റെയടുത്ത് മടങ്ങിച്ചെന്ന് നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ പറയുക.
5 അന്ധര്‍ക്കു കഴ്ച ലഭിച്ചു; തളര്‍വ്വാതം പിടിപെട്ടവര്‍ നടക്കാറായി; കുഷ്ഠരോഗികള്‍ സുഖം പ്രാപിക്കുന്നു. ബധിരര്‍ക്കു കേള്‍ക്കാറായി, മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു, സുവിശേഷം പാവപ്പെട്ടവര്‍ക്കിടയില്‍ പ്രസംഗിക്കപ്പെടുന്നു;
6 എന്നെ സ്വീകരിക്കുന്നതില്‍ തടസ്സമില്ലാത്തവന്‍ അനുഗൃഹീതന്‍.”
7 യോഹന്നാന്‍റെ ശിഷ്യന്മാര്‍ പോകവേ, യേശു മറ്റാളുകളോടു യോഹന്നാനെപ്പറ്റി പറയാന്‍ തുടങ്ങി. യേശു പറഞ്ഞു,
“മരുഭൂമിയിലേക്കു നിങ്ങളെന്തു കാണാനാണു പോയത്? ഞാങ്ങണ കാറ്റിലുലയുന്നതു കാണാനോ? അല്ല!
8 യഥാര്‍ത്ഥത്തില്‍ നിങ്ങളെന്തു കാണാനാണു പോയത്? നല്ല വസ്ത്രങ്ങളണിഞ്ഞ ഒരാളെയോ? അല്ല! നല്ല വസ്ത്രങ്ങളണിഞ്ഞവര്‍ രാജകൊട്ടാരങ്ങളിലാണു താമസം.
9 പിന്നെ എന്തു കാണാനാണു നിങ്ങള്‍ പോയത്? ഒരു പ്രവാചകനെ? അതെ ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന്‍ ഒരു പ്രവാചകനിലുമുപരിയായിരുന്നു.
10 തിരുവെഴുത്തില്‍ യോഹന്നാനെപ്പറ്റി ഇങ്ങനെയാണെഴുതിയിരിക്കുന്നത്: ‘ഇതാ ഞാന്‍ (ദൈവം) എന്‍റെ ദൂതനെ നിനക്കു മുമ്പേ അയയ്ക്കും. അവന്‍ നിനക്കു മാര്‍ഗ്ഗമൊരുക്കും.’
11 “ഞാന്‍ നിങ്ങളോട് സത്യമായി പറയാം, സ്നാപകയോഹന്നാന്‍ എക്കാലവും ജീവിച്ചിരുന്നവരെക്കാള്‍ ശ്രേഷ്ഠനാണ്. എന്നാല്‍ സ്വര്‍ഗ്ഗ രാജ്യത്തിലെ ഏറ്റവും ചെറിയവന്‍ പോലും യോഹന്നാനെക്കാള്‍ ശ്രേഷ്ഠനാണ്.
12 യോഹന്നാന്‍റെ കാലം മുതല്‍ ഇന്നു വരെ സ്വര്‍ഗ്ഗ രാജ്യം അതി ശക്തമായി മുന്നോട്ടു പോകുകയായിരുന്നു. അതിലേക്കു പ്രവേശിക്കാന്‍ ആളുകള്‍ തള്ളിക്കയറി.
13 യോഹന്നാന്‍റെ വരവുവരെ എല്ലാ പ്രവാചകരും മോശെയുടെ ന്യായപ്രമാണവും ദൈവ രാജ്യത്തെപ്പറ്റിയും പ്രവചിച്ചു. അവര്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിച്ചു.
14 ന്യായപ്രമാണവും പ്രവാചകരും പറഞ്ഞതു നിങ്ങള്‍ സ്വീകരിക്കുന്നുവെങ്കില്‍ യോഹന്നാന്‍ ഏലീയാവാണെന്നു നിങ്ങള്‍ വിശ്വസിക്കുക. ഏലീയാവ് വരാനിരിക്കുന്നുവെന്ന് അവര്‍ പ്രവചിച്ചിട്ടുണ്ട്.
15 കാതുള്ളവര്‍ കേള്‍ക്കട്ടെ!
16 “ഇന്നത്തെ തലമുറക്കാരെ ഞാനെന്തിനോടുപമിക്കണം? അവരെന്തിനെപ്പോലെയാണ്? ഇന്നത്തെയാള്‍ക്കാര്‍ ചന്തക്കുട്ടികളെപ്പോലെയാണ്. ഒരു സംഘം കുട്ടികള്‍ മറ്റേ സംഘക്കാരെ വിളിക്കുന്നു,
17 ‘ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, പക്ഷേ നിങ്ങള്‍ നൃത്തം വെച്ചില്ല; ഞങ്ങള്‍ ദഃഖഗാനം പാടി, പക്ഷേ നിങ്ങള്‍ക്കു ദുഃഖമുണ്ടായില്ല.’
18 ആളുകള്‍ അതുപോലെയാണെന്നു ഞാനെന്തിനു പറയുന്നു? എന്തെന്നാല്‍ യോഹന്നാന്‍ വന്നു. അവന്‍ മറ്റുള്ളവരെപ്പോലെ തിന്നില്ല. വീഞ്ഞു കുടിച്ചുമില്ല. അവര്‍ പറഞ്ഞു, ‘അവനെ ഭൂതം ബാധിച്ചിട്ടുണ്ട്.’
19 മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരെപ്പോലെ തിന്നും വീഞ്ഞു കുടിച്ചും കൊണ്ടാണ്. അപ്പോള്‍ ആളുകള്‍ പറയുന്നു, ‘അവനെ നോക്കൂ! അവന്‍ വളരെ തിന്നുന്നു. ധാരാളം കുടിക്കുന്നു. ചുങ്കക്കാരുടെയും മറ്റു പാപികളുടെയും സ്നേഹിതന്‍’ പക്ഷേ ജ്ഞാനം സാധൂകരിക്കപ്പെടുന്നത് അതിന്‍റെ പ്രവൃത്തികള്‍ കൊണ്ടാണ്.”
20 പിന്നീട് യേശു തന്‍റെ മിക്ക വീര്യപ്രവര്‍ത്തികളും നടത്തിയ നഗരങ്ങളെ വിമര്‍ശിച്ചു. കാരണം, ആ നഗരങ്ങളിലെ നിവാസികള്‍ മാനസാന്തരപ്പെടുകയോ പാപം ചെയ്യുന്നതു നിര്‍ത്തുകയോ ചെയ്തില്ല.
21 യേശു പറഞ്ഞു, ‘കോരസീനേ, നിങ്ങള്‍ക്കു കഷ്ടം. ബേത്ത്സയിദേ നിങ്ങള്‍ക്കു കഷ്ടം. ഞാന്‍ നിങ്ങളില്‍ അധികം വീര്യപ്രവൃത്തികളും ചെയ്തു. ഇതേ വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അന്നാട്ടുകാര്‍ പണ്ടേ തന്നെ മാനസാന്തരപ്പെടുമായിരുന്നു. അവര്‍ രട്ട് ധരിക്കുകയും ചാരം ദേഹത്തു പൂശുകയും ചെയ്ത് തങ്ങളുടെ പാപങ്ങളില്‍ പശ്ചാത്തപിച്ചേനെ.
22 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, അന്ത്യ വിധി ദിവസം നിങ്ങളുടെ സ്ഥിതി സോരിനെക്കാളും സീദോനെക്കാളും അസഹ്യമായിരിക്കും.
23 “കഫര്‍ന്നഹൂമേ, നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തപ്പെടുമോ? ഇല്ല! നിങ്ങള്‍ മരണക്കുഴിയിലേക്കെറിയപ്പെടും. ഞാന്‍ നിന്നില്‍ പല വീര്യ പ്രവര്‍ത്തികളും പ്രവര്‍ത്തിച്ചു. അതേ വീര്യ പ്രവര്‍ത്തികള്‍ ഞാന്‍ സൊദോമില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അന്നാട്ടുകാര്‍ പാപം ചെയ്യുന്നതവസാനിപ്പിക്കുകയും ആ നഗരം ഇന്നും നിലനില്‍ക്കുകയും ചെയ്തേനെ.
24 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ന്യായവിധി ദിവസം നിങ്ങളുടെ സ്ഥിതി സൊദോമിനെക്കാള്‍ കഷ്ടമായിരിക്കും.”
25 അപ്പോള്‍ യേശു പറഞ്ഞു,
“സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ എന്‍റെ പിതാവേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. വിവേകശാലികളില്‍ നിന്നും വിജ്ഞാനികളില്‍ നിന്നും ഇതെല്ലാം മറച്ചു പിടിച്ചതിനു ഞാന്‍ നിന്നെ വാഴ്ത്തുന്നു. എന്നാല്‍ കൊച്ചു കുട്ടികളെപ്പോലെയുള്ളവര്‍ക്കു നീയിതു കാട്ടിക്കൊടുത്തു.
26 അതേ പിതാവേ, നിന്‍റെ ഇച്ഛപോലെ കാര്യം നടത്തി.
27 “എനിക്കു എല്ലാം എന്‍റെ പിതാവു തന്നു. പുത്രനെ പിതാവിനു മാത്രമേ അറിയു. മറ്റാര്‍ക്കും അറികയില്ല. പിതാവിനെ പുത്രനു മാത്രമേ അറിയൂ. മറ്റാര്‍ക്കും അറികയില്ല. പുത്രന്‍ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി തിരഞ്ഞെടുത്തവര്‍ക്ക് മാത്രം പിതാവിനെ അറിയാനാകും.
28 “ക്ഷീണിതരും ഭാരം ചുമക്കുന്നവരും എന്‍റെയടുത്തു വരിക. ഞാന്‍ നിങ്ങള്‍ക്കു വിശ്രമം തരാം.
29 എന്‍റെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുക. ഞാന്‍ സൌമ്യനും വിനീത ഹൃദയനുമാണ്. നിങ്ങളുടെ ആത്മാവിനു നിങ്ങള്‍ ശാന്തി കണ്ടെത്തും.
30 ഞാന്‍ നിര്‍ദ്ദേശിക്കുന്ന ജോലി എളുപ്പമാണ്. ഞാന്‍ തരുന്ന ഭാരം ലഘുവുമാണ്.”