മത്തായി എഴുതിയ സുവിശേഷം
1
1 ഇപ്രകാരമാണ് യേശുക്രിസ്തുവിന്‍റെ വംശാവലി. അവന്‍ ദാവീദിന്‍റെ വംശത്തില്‍നിന്നു വന്നു. ദാവീദ് അബ്രാഹാമിന്‍റെ വംശത്തില്‍നിന്നും വന്നു.
2 അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവ്. യിസ്ഹാക്ക് യാക്കോബിന്‍റെ പിതാവ്. യാക്കോബ് യെഹൂദയുടെയും അവന്‍റെ സഹോദരന്മാരുടെയും പിതാവ്.
3 യെഹൂദാ പാരെസിന്‍റെയും സാരഹിന്‍റെയും പിതാവ്. (താമാര്‍ അവരുടെ മാതാവ്.) പാരെസ് ഹെസ്രോന്‍റെ പിതാവ്. ഹെസ്രോന്‍ ആരാമിന്‍റെ പിതാവ്.
4 ആരാം അമ്മീനാദാബിന്‍റെ പിതാവ്. അമ്മീനാദാബ് നഹശോന്‍റെ പിതാവ്. നഹശോന്‍ ശല്‍മോന്‍റെ പിതാവ്.
5 ശല്‍മോന്‍ ബോവസിന്‍റെ പിതാവ്. (രഹാബ് ബോവസിന്‍റെ മാതാവ്.) ബോവസ് ഓബേദിന്‍റെ പിതാവ്. (ഓബേദിന്‍റെ അമ്മ രൂത്ത്.) ബേദ് യിശ്ശായിയുടെ പിതാവ്.
6 യിശ്ശായി ദാവീദുരാജാവിന്‍റെ പിതാവ്. ദാവീദ് ശലോമോന്‍റെ പിതാവ്. (ശലോമോന്‍റെ അമ്മ ഊരീയാവിന്‍റെ ഭാര്യ ആയിരുന്നവളാണ്.)
7 ശലോമോന്‍ രെഹബ്യാമിന്‍റെ പിതാവ്. രെഹബ്യാം അബീയാവിന്‍റെ പിതാവ്. അബീയാ ആസായുടെ പിതാവ്.
8 ആസാ യോശാഫാത്തിന്‍റെ പിതാവ്. യോശാഫാത്ത് യോരാമിന്‍റെ പിതാവ്. യോരാം ഉസ്സീയാവിന്‍റെ പിതാവ്.
9 ഉസ്സീയാവ് യോഥാമിന്‍റെ പിതാവ്. യോഥാം ആഹാസിന്‍റെ പിതാവ്. ആഹാസ് ഹിസ്കീയാവിന്‍റെ പിതാവ്.
10 ഹിസ്കീയാവ് മനശ്ശെയുടെ പിതാവ്. മനശ്ശെ ആമോസിന്‍റെ പിതാവ്. ആമോസ് യോശീയാവിന്‍റെ പിതാവ്.
11 യോശീയാവ് യെഖൊന്യാവിന്‍റെയും സഹോദരന്മാരുടെയും പിതാവ്. (യെഹൂദരെ ബാബിലോണില്‍ അടിമകളാക്കി കൊണ്ടുപോയ കാലത്താണിത്)
12 ബാബിലോണില്‍ അടിമത്വം തുടങ്ങിയശേഷം: യെഖൊന്യാവ് ശെയല്‍ത്തീയേലിന്‍റെ പിതാവ്. ശെയല്‍ത്തീയേല്‍ സെരുബ്ബാബേലിന്‍റെ പിതാവ്.
13 സെരുബ്ബാബേല്‍ അബീഹൂദിന്‍റെ പിതാവ്. അബീഹൂദ് എല്യാക്കീമിന്‍റെ പിതാവ്. എല്യാക്കീം ആസോരിന്‍റെ പിതാവ്.
14 ആസോര്‍ സാദോക്കിന്‍റെ പിതാവ്. സാദോക്ക് ആഖീമിന്‍റെ പിതാവ്. ആഖീം എലീഹൂദീന്‍റെ പിതാവ്.
15 എലീഹൂദ് എലീയാസരിന്‍റെ പിതാവ്. എലിയാസര്‍ മത്ഥാന്‍റെ പിതാവ്. മത്ഥാന്‍ യാക്കോബിന്‍റെ പിതാവ്.
16 യാക്കോബ് യോസേഫിന്‍റെ പിതാവ്. യോസേഫ് മറിയയുടെ ഭര്‍ത്താവ്. മറിയ യേശുവിന്‍റെ മാതാവ്. യേശു, ക്രിസ്തുവെന്നു വിളിക്കപ്പെട്ടു.
17 അങ്ങനെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിനാലു തലമുറകള്‍. ദാവീദു മുതല്‍ ജനങ്ങള്‍ ബാബിലോണിലേക്കു നാടുകടത്തപ്പെട്ട കാലംവരെ പതിനാലു തലമുറകള്‍. ജനങ്ങള്‍ ബാബിലോണിലേക്കു നാടുകടത്തപ്പെട്ടതു മുതല്‍ ക്രിസ്തുവിന്‍റെ ജനനംവരെ പതിനാലു തലമുറകളുണ്ടായിരുന്നു.
18 യേശുക്രിസ്തുവിന്‍റെ മാതാവ് മറിയ ആയിരുന്നു. യേശുവിന്‍റെ ജനനമുണ്ടായത് ഇങ്ങനെയാണ്. മറിയയും യോസേഫും തമ്മിലുളള വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനു മുമ്പുതന്നെ മറിയ ഗര്‍ഭിണിയാണെന്നു താന്‍ അറിഞ്ഞു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണവള്‍ ഗര്‍ഭവതിയായത്.
19 മറിയയുടെ ഭര്‍ത്താവ് യോസേഫ് നല്ല മനുഷ്യനായിരുന്നു. അയാള്‍ മറിയയെ ജനമദ്ധ്യത്തില്‍ അപമാനിതയാക്കാന്‍ ഇഷ്ടപ്പെട്ടില്ല. അതിനാലയാള്‍ അവളെ രഹസ്യമായി വിവാഹത്തില്‍നിന്ന് ഒഴിവാക്കുവാന്‍ ആലോചിച്ചു.
20 യോസേഫ് ഇത് ആലോചിക്കവേ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ യോസേഫിനെ സമീപിച്ചു. ദൂതന്‍ പറഞ്ഞു,
“ദാവീദിന്‍റെ പുത്രനായ യോസേഫേ, മറിയയെ നിന്‍റെ ഭാര്യയായി സ്വീകരിക്കാന്‍ ഭയക്കേണ്ടതില്ല. അവളില്‍ വളരുന്ന കുട്ടി പരിശുദ്ധാത്മാവിലൂടെ ഉണ്ടായതാണ്.
21 അവള്‍ ഒരാണ്‍കുട്ടിക്കു ജന്മമരുളും. നീയവന് യേശുവെന്ന് പേരിടണം. അവന്‍ മനുഷ്യരെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുമെന്നതിനാലാണ് ഈ പേര് നീ അവനിടേണ്ടത്.”
22 കര്‍ത്താവ് പ്രവാചകനിലൂടെ പറഞ്ഞ ഈ കാര്യങ്ങളുടെ അര്‍ത്ഥം മുഴുവനും വ്യക്തമാകത്തക്കവണ്ണം ഇതു സംഭവിച്ചു.
23 ‘കന്യക ഗര്‍ഭിണിയാകുകയും ഒരു പുത്രനു ജന്മമേകുകയും ചെയ്യും. അവര്‍ അവന് ഇമ്മാനുവേല്‍ എന്ന് പേരിടും (“ദൈവം നമ്മോടൊത്തുണ്ട്,”
എന്നാണ് ഇമ്മാനുവേലിന്‍റെ അര്‍ത്ഥം.)
24 യോസേഫ് ഉണര്‍ന്നപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. യോസേഫ് മറിയയെ വിവാഹം കഴിച്ചു.
25 മറിയ മകനെ പ്രസവിക്കുംവരെ അവന്‍ അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ല. യോസേഫ് മകന് യേശു എന്നു പേരിട്ടു.